(ഫൈസല്‍ ബാബു)..
പാച്ചു എന്ന പേര് കൂട്ടുകാരുടെ സംഭാവനയാണ്.
പട്ടാമ്പിയാണ് രാജ്യം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ പെട്ട് കഴുത്തെല്ല് തകര്‍ന്ന് കഴുത്തിന് താഴെ ശരീരത്തിന്റെ ചലനശേഷി നഷ്ടമായി ഇരിക്കുകയാണിപ്പോള്‍.
ചലനാത്മകതയും, നിശ്ചലതയും പങ്കിട്ടെടുത്ത ജീവിതത്തിന്റെ നാൾവഴികളീൽ കൈമുതലായുള്ളത് കുറേ നല്ല സൌഹൃദങ്ങളും, ഏത് പ്രതിസന്ധിയിലും തളരാൻ മടി കാണിക്കുന്ന ഒരു മനസ്സുമാണ്.
അതുമൂലമാണ് വർഷങ്ങൾക്കിപ്പുറവും ശരീരത്തിന്റെ തളർച്ച മനസ്സിനെ ബാധിക്കാതിരിക്കുന്നത്.
ഇന്നും, ഉള്ളുതൊട്ട് എനിക്ക് പറയാനാകുന്നത്: “ജീവിതം നല്ലതാണ്.. ഏത് ദുരിതങ്ങൾക്കിടയിലും“!
വയലിന് മുഖം തിരിഞ്ഞു നില്ക്കുന്ന ഈ കൊച്ചു വീടിന്റെ വരാന്തയിലിരുന്നാല്‍ , മങ്ങിയ വെളിച്ചത്തില്‍ മഴ കാണാം. ചേമ്പിലകളില്‍ , നമുക്ക് കേള്‍ക്കാനാകാത്ത ഏതോ സംഗീതത്തിനനുസരിച്ചെന്നോണം നൃത്തം ചെയ്യുന്ന മഴത്തുള്ളികളെ കാണാം. പിന്നെ പെരുമഴയത്തും പണിയെടുക്കുന്നവരെ.. കാറ്റില്‍ നിലം പറ്റിയ വാഴകള്‍ ചവിട്ടിയരിച്ച സ്വപ്നങ്ങള്‍ പോലെയും..!
മഴ, ഓര്‍മ്മകള്‍ ഊര്വരമാക്കുന്നു.. മറ്റാര്‍ക്കും കാണാനാവാത്ത ഒരു പച്ചകുത്തല്‍ പോലെ അവയെന്റെ ഹൃദയത്തില്‍ തെളിഞ്ഞു നില്ക്കുന്നു.
എന്റെ ഓര്‍മകളില്‍ , പ്രിയ സ്വപ്നങ്ങളില്‍ എന്നും മഴയുണ്ടായിരുന്നു. ആര്‍ദ്രമായ ഒരു സംഗീതം പോലെ മഴയാരവം എന്റെ ആത്മാവില്‍ ശ്രുതി മീട്ടുമ്പോള്‍ മനസ്സിന്റെ എകാന്തഗലികളില് പ്രണയം മഴയായി പെയ്തിറങ്ങാറണ്ട്. അതിന്റെ തുള്ളികളോരോന്നും ജീവനില്‍ പ്രണയ ഹര്ഷത്തിന്റെ തുയിലുണര് ത്താറുണ്ട്. ജാലകച്ചില്ലിന്മേല്‍ മഴത്തുള്ളികള്‍ ചിത്രമെഴുതുമ്പോള്‍ , അവ ഒന്നോടൊന്നു ചേര്‍ന്ന് താഴേക്ക് ചാലിട്ടൊഴുകുമ്പോള്‍ മനസ്സില്‍ ഓര്‍മകള്‍ക്ക് കനമേറുന്നു. ആരുടെയോ നിര്‍ബന്ധം എന്നപോലെ കിളിര്‍ത്ത പുല്നാമ്പുകളില് മഴത്തുള്ളികള്‍ പവിഴം വാരി ചാരുതയേകുമ്പോള്‍ എന്റെ പ്രിയപെട്ടവളുടെ വിഷാദ നയനങ്ങളിലെ അശ്രുകണങ്ങളെ ഞാന്‍ സ്വപ്നം കാണുന്നു. കാറ്റ് എന്നിലേക്ക് ഊതിയെത്തിക്കുന്ന മഴത്തൂളലുകളില് അവളുടെ സ്നേഹസ്പര്‍ശം ഞാന്‍ അറിയുന്നു.
അവള് .........
നനഞ്ഞ പ്രഭാതത്തില്‍ . ഇലച്ചാര്‍ത്തില്‍ നിന്നും ഇറ്റു വീഴാന്‍ വെമ്പി നിന്ന തിളങ്ങുന്ന ഒരു മഞ്ഞുതുള്ളി.. പൊള്ളുന്ന നട്ടുച്ചയില്‍ , ഒരിക്കലും വിരിയാത്ത സ്വപ്നങ്ങള്‍ക്ക് അടയിരുന്ന പാവം കൊടുംവെയില്‍ പക്ഷി... തുടുത്ത സന്ധ്യയില്‍ , പ്രതീക്ഷയുടെ താഴ്വരയിലെ കിനാമാഴയില്‍ എനിക്കൊപ്പം നനഞ്ഞലിഞ്ഞ മൂക സ്വര്ഗമാലാഖ.. നരച്ച രാത്രിയില്‍ , ഓളമറ്റ നിലാപ്പുഴയില്‍ എന്റെ സ്വപ്നങ്ങളില്‍ നിന്നടര്‍ന്നു വീണ കാണാനിഴല്പ്പൂവ്...
ഇടമുറിയാതെ പെയ്തുകൊണ്ടിരുന്ന ഒരു മഴദിവസത്തിലാണ് എന്റെ ആത്മാവിന്റെ ആ സഹയാത്രികയെ ഞാന്‍ ആദ്യമായ് കാണുന്നത്. പ്രണയം ഞാന്‍ തിരിച്ചറിയുമ്പോഴും, അതവളെ അറിയിക്കുമ്പോഴും എനിക്ക് കൂട്ടായ് മഴയുണ്ടായിരുന്നു. മഴ! ആദ്യമായി പ്രണയതിനോടതിനെ ചേര്‍ത്തു വെച്ചതാരായിരിക്കും??
ഒരുനാള്‍ , പാതിമൂളി നിര്‍ത്തിയ ഒരു പാട്ട് പോലെ... നേര്ത്തില്ലാതകുന്ന ഒരു പ്രാവിന്റെ ചിറകടിയൊച്ച പോലെ... അവള് പോയി. പ്രണയത്തിന്റെയും , മരണത്തിന്റെയും നേര്‍ത്ത അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിക്കൊണ്ട്.!! ഇനി ഞാനും, എന്റെ വേവലാതികളും, ദത്തെടുത്ത സ്വപ്ന ശകലങ്ങളും മാത്രം ബാക്കിയാകുന്നു. ഗതകാലത്തിന്റെ നിറമകന്ന ചായക്കൂട്ടുകളില്‍ നഷ്ടബോധത്തിന്റെ പെയ്തൊഴിയാത്ത നോവുനിറയുന്നു.
മിഴിജാലകം പോലും തുറക്കാതെ ഊമത്തെയ്യങ്ങള് ചവിട്ടിമെതിക്കുന്ന ഈ ഹൃത്തടം സ്പന്ദിക്കുന്ന കുറെ ഓര്‍മകളുമായി എന്നില്‍ ശേഷിക്കുന്നു. മഴ പെയ്തു തീര്‍ന്ന ശേഷവും, മരം പെയ്യുന്നത് പോലെ ആ ഓര്‍മ്മകള്‍ എന്നില്‍ തുള്ളിയിട്ടുകൊണ്ടിരിക്കുന്നു. ഈ വഴി നടന്നു തീരും വരേയ്ക്കും അതെന്നില്‍ പോഴിഞ്ഞുകൊണ്ടേയിരിക്കും.
മനസ്സിലെ മഴക്കാലം ഒരിക്കലും പെയ്തു തീരുന്നില്ല. ഇനിയും, ഓര്‍മകളിലും സ്വപ്നങ്ങളിലും എന്നും മഴയുണ്ടായിരിക്കും..
കുറച്ച് വര്‍ഷം പഴക്കമുള്ള ഒരു സംഭവമാണിത്. സന്ദര്‍ഭവശാല്‍ , ഓര്‍മ്മ വന്നപ്പോള്‍ എഴുതാമെന്ന് കരുതി. എന്റെ പ്രിയ സുഹൃത്ത് പ്രവീണ്‍ കന്നിസ്വാമിയായി മല കയറിയ കാലം. ആദ്യത്തെ മലകയറ്റത്തിന്റെ എല്ലാ അരിഷ്ട്ടതകളും നമ്മുടെ കഥാനായകന് അനുഭവിക്കുന്നുണ്ട്. മല കയറുമ്പോള്‍ , ഇലയിളകുമ്പോള് , പുലിയാണെന്ന് കരുതി "അയപ്പാ" വിളി ഉഷാറിലാകും. ഒപ്പമുള്ളവര്‍ കന്നിക്കാരന്റെ ഭക്തിപാരവശ്യം കണ്ട് അഭിമാനം കൊണ്ടു.. അവരുടെ രോമങ്ങള്‍ ഒന്നര മുഴം ഉയരത്തില്‍ എഴുന്നേറ്റ് നിന്നു. അവ പരസ്പരം കുത്തി മേലു നൊന്തപ്പോള്‍ വന്ന വേഗത്തില്‍ തന്നെ രോമാഞ്ചം കീഴടങ്ങി..
"കൂട്ടം തെറ്റി പോകരുത്".. ഗുരു സ്വാമി, കന്നിസ്വാമിക്ക് മുന്നറിയിപ്പ് കൊടുത്തു. അതോടെ കന്നിസ്വാമിയുടെ പേടി അതായി. കൂട്ടം തെറ്റിയാലോ??? സഹ സ്വാമിമാരുടെ നടുവില്‍തന്നെ നിന്ന് യാത്ര ചെയ്യാന്‍ നമ്മുടെ കന്നി സ്വാമി എപ്പോളും ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്നിട്ടും, അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്തു. ഒരു തിരക്കിനിടയില്‍ പെട്ട് നമ്മുടെ കന്നിസ്വാമിയുടെ കൂട്ടം തെറ്റി. സ്വാമി അതറിഞ്ഞതാകട്ടെ ഒന്നര കിലോമീറ്റര്‍ കഴിഞിട്ടും. "അയ്യാ, മേല്‍ പിടിച്ച് തൂങ്ങിടാതയ്യാ..." മറുനാടന്‍ മൊഴി കേട്ട് കന്നിസ്വാമി ചുറ്റിലും നോക്കി. അപ്പോളാണ് സംഗതി പിടികിട്ടിയത്. കൂട്ടം മാറി ചെന്നിരിക്കുന്നത് നല്ല ഒരു അണ്ണാച്ഛി സ്വാമിയാര് സംഘത്തിലാണ്. കന്നിസ്വാമിയുടെ കണ്ണില്‍ ഇരുട്ട് കയറി. കാലുകള്‍ ആലിലകള്‍ പോലെ വിറച്ചുതുള്ളി. സംഘത്തമിഴ് പേശും ദ്രാവിഡക്കൂട്ടത്തിനുള്ളില് കിടന്ന്, നല്ല പച്ച മലയാളത്തില്‍ കന്നിസ്വാമി വാവിട്ട് നിലവിളിച്ചു. അത് കണ്ട് തമിഴ്മക്കളുടെ മനസ്സ് ബിരിയാണിച്ചെമ്പില്‍ നെയ്യ് ഉരുകുന്നതു പോലെ ഉരുകിയൊലിച്ചു. അതില്‍ ചവിട്ടി വഴുക്കി വീണ ഒരൂ ഹിന്ദിക്കാരന് അറിയാതെ മദ്രാസികളെ തെറി പറഞ്ഞു: "ബേന്‍ ചോദ്"!!! കാര്യം പിടികിട്ടാത്തതിനാല് മദ്രാസികള്‍ മറിച്ചൊന്നും പറഞ്ഞില്ല. സംഗതി മദ്രാസികളുടെ നാടാണെന്ന് മനസ്സിലാക്കിയ ഹിന്ദിക്കാരന്പിന്നെ ഒന്നും മിണ്ടിയതുമില്ല.
പ്രശ്നം തീര്‍പ്പാക്കാന്‍ തമിള്മക്കള് അവൈലബിള്‍ പഞ്ചായത്ത് കൂടി. ഒടുവില്‍, മലയാളത്താനെ മൈക്ക് പോയന്റ്റില്‍ നിര്‍ദ്ദയം ഉപേക്ഷിക്കാന്‍ തീര്‍പ്പായി. അത് നടപ്പായി. തീറ്റ റപ്പായി.(സോറി, പ്രാസം വന്നപ്പോള്‍ പിടിച്ച് നിര്‍ത്താന്‍ പറ്റിയില്ല). മൈക്ക് പോയന്റ്റില്‍ എത്തിയ കന്നി സ്വാമി മൂന്ന് തവണ അയപ്പനേയും അതിനൊപ്പം തവണ വാവരെയും ഉള്ളുരുകി വിളിച്ച് മൈക്ക് കയ്യിലെടുത്തു. അടിത്തട്ടില്‍ എവിടെയോ ഉരുകാതെ കിടന്ന ഇത്തിരി ധൈര്യം കൈയ്യിലേന്തി ഒരൊറ്റ അനൌണ്സ്മെന്റ്റ്. പക്ഷെ, ഒച്ചക്കു പകരം വന്നത് കാറ്റ്. അതു കേട്ട് താഴെയായി മലകയറുന്ന ഒരു സ്വാമി പറഞ്ഞു: " സന്നിധാനത്തില്‍ നല്ല കാറ്റാണെന്ന് തോന്നുന്നു".
പത്ത് മിനിറ്റിനു ശേഷം, മനസ്സിന്റെ തുള്ളല്‍ ഒന്ന് ഒതുങ്ങിയപ്പോള്‍ നമ്മുടെ കന്നി സ്വാമി വീണ്ടും മൈക്ക് കൈയ്യിലെടുത്തു. പിന്നെ ഒറ്റ ശ്വാസത്തില്‍ ഒരു അനൌണ്സ്മെന്റ്റ്:- "പറവൂരില്‍ നിന്നും വന്ന പതിനഞ്ചംഗ സംഘത്തിലെ പതിനാലുപേര്‍ കൂട്ടം തെറ്റി പോയിരിക്കുന്നു. ഞാന്‍ മാത്രം മൈക്ക് പോയന്റ്റില്‍ കാത്ത് നില്‍ക്കുന്നുണ്ട്. കൂട്ടം തെറ്റിയവര്‍ മൈക്ക് പോയന്റില്‍ എത്തേണ്ടതാകുന്നു."